ആഥൻസ്: ഗ്രീസിൽ ട്രെയിനപകടത്തിൽ മരിച്ച മകൾക്കു നീതി ലഭിക്കാൻ പൊതുപ്രവർത്തനത്തിനിറങ്ങിയ വനിതാ ഡോക്ടർ പുതിയ പാർട്ടി രൂപവത്കരിച്ചു.
ശിശുരോഗ വിദഗ്ധയായ മരിയ കരിസ്റ്റ്യാനൗവിന്റെ ‘ഹോപ് ഫോർ ഡെമോക്രസി’ പാർട്ടി പ്രധാനമന്ത്രി കിര്യാക്കോസ് മിസ്തോതാക്കീസിനു വലിയ വെല്ലുവിളി ഉയർത്തുമെന്നാണു നിഗമനം.
വ്യാഴാഴ്ച തെസലോനിക്ക നഗരത്തിലായിരുന്നു പാർട്ടി പ്രഖ്യാപനം. ഗതാഗത സുരക്ഷ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ പരിഷ്കരണം, അഴിമതിക്കെതിരായ പോരാട്ടം, സർക്കാർ കരാറുകളിലും ബാങ്കിംഗ് സംവിധാനങ്ങളിലും സുതാര്യത തുടങ്ങിയവയ്ക്കായി പോരാടുമെന്ന് മരിയ പ്രഖ്യാപിച്ചു.
2023 ഫെബ്രുവരി അവസാനമുണ്ടായ ടെംപി ട്രെയിനപകടത്തിൽ മരിയയുടെ 20 വയസുള്ള മകൾ മാർത്തി അടക്കം 57 പേർ മരിച്ചിരുന്നു. ടെംപി താഴ്വരയിൽ യാത്രാട്രെയിനും ചരക്കുട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ഗ്രീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിനപകടമാണിത്.
പതിറ്റാണ്ടുകളായി റെയിൽ മേഖല നേരിട്ട അവഗണനയും സുരക്ഷാ പാളിച്ചയുമാണ് അപകടത്തിനു വഴിവച്ചതെന്നു പറയുന്നു. സ്റ്റേഷൻ മാസ്റ്റർ അടക്കം 36 പേർ നരഹത്യ അടക്കമുള്ള കുറ്റങ്ങൾക്കു വിചാരണ നേരിടുന്നുണ്ട്.
ഇരകൾക്കു നീതി ലഭിക്കാൻ മരിയ നേതൃത്വം നല്കിയ റാലികളിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. അടുത്തവർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മരിയയുടെ പാർട്ടിക്കു സീറ്റുകൾ ലഭിക്കുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.